കുടം

അച്ചന്‍ തൂക്കിയിട്ടതാണ്

ഭിത്തിയില്‍

നിറഞ്ഞുതൂവുന്ന

കുടത്തിന്റെ ചിത്രം.

 

പടികയറി

കാല്‍കഴുകി

മേല്‍മുണ്ടില്‍ വിയര്‍പ്പാറ്റി

കുടത്തിന് കീഴെ

കുളിരുള്ളൊരു മഴയില്‍

അച്ഛന്‍ ചാഞ്ഞുകിടക്കും.

 

അകത്തു നിന്ന്

വെളിത്തൊരുനിഴല്‍

ഒഴുകിവന്ന്

പടിഞ്ഞിരുന്ന്

വെറ്റിലയില്‍ നൂറുതേയ്ക്കും.

 

ചുവന്നൂറുന്ന

പതിഞ്ഞ വാക്കില്‍

ഇന്നലെകള്‍ നാളെകളിലേക്ക്

പകര്‍ന്നു വീഴും.

 

പിന്നെ ഒരുദിനം

കുടം

വല്ലാതെ നിറഞ്ഞ്

പകര്‍ന്നൊഴുകാന്‍ തുടങ്ങി.

 

ഉമ്മറം നിറഞ്ഞ

പുഴനീരില്‍

അച്ഛന്‍

പടിയിറങ്ങി

ഒഴുകിപ്പോയി.

 

ഓളങ്ങളില്‍

ഇന്നലെകള്‍ക്കും

നാളെകള്‍ക്കുമിടയില്‍

ഒരു മണ്‍കുടം.

 

Published in:  on ജൂണ്‍ 12, 2008 at 10:37 pm അഭിപ്രായങ്ങള്‍ (4)

അരുത്

ജനമേ,

ചുമലില്‍ കൂടാരം ചുമന്നും
കരളില്‍ കാമം ചുരന്നും
കാന്തവീചികളില്‍
വാക്കുകളെറിഞ്ഞും
തെരുവിലൂടെ
ആധിയില്‍ നടക്കുമ്പോള്‍,

തലമൂടി
ചുരുണ്ടുകൂടി
ഉറങ്ങിക്കിടക്കുന്ന
ആ അന്ധഗായകനെ
അറിയാതെയെങ്കിലും
ചവിട്ടിയുണര്‍ത്തരുത്.

നേരം തെറ്റിയുണരുന്ന
ഒരു പാട്ടില്‍,
പാദങ്ങളില്‍
താളമുറയുകയും
കാതില്‍
മധുരമൂറുകയും
കരളില്‍ കവിത
ഉണരുകയും ചെയ്താല്‍,

നിങ്ങളുടെ ചുമലില്‍ നിന്ന്
ആ കൂടാരം
ഊര്‍ന്നു പോയേക്കാം.

Published in:  on ജനുവരി 18, 2008 at 9:33 pm അഭിപ്രായങ്ങള്‍ (2)
Tags:

ഒരു ചോദ്യം മാത്രം.

വിരല്‍ തൊട്ട്‌, കരള്‍ തൊട്ട്‌,
കവിളിലെ കണ്ണീരും തൊട്ട്‌,
യാത്രചോദിക്കുമ്പോള്‍,
ഓര്‍മ്മക്കായി നീ ചോദിച്ചത്‌
ഒരുപൂവിതള്‍ മാത്രം.

പിന്നെ, ഉറക്കമൊഴിഞ്ഞ രാവുകളില്‍,
സ്വപ്നങ്ങള്‍ അന്യം നിന്ന യാമങ്ങളില്‍
മനസ്സ്‌ നിന്നെ തേടി വരുമ്പോള്‍,
നിന്റെ തിരുനെറ്റിയില്‍
മേടസൂര്യനെപ്പോലെ സിന്ദൂരം.

ചുംബനത്തിന്റെ ഇളം മഞ്ഞിലും
രതിയുടെ മഴയിലും നനഞ്ഞ്‌
തളിരിടുന്നവള്‍,
ജീവന്‍ പകുത്ത്‌, സ്നേഹമായ്‌
നറും പാലായ്‌ പങ്കുവയ്പവള്‍
നിനക്ക്‌ സര്‍വംസഹയുടെ
നൂറുഭാവങ്ങള്‍, ഋതുഭേദങ്ങള്‍.

ഒരുചോദ്യം മാത്രം
ബാക്കിയാവുന്നു നെഞ്ചില്‍…

നീ തന്നെ വര്‍ണ്ണവസന്തം നിറച്ചൊരീ
നെഞ്ചില്‍ നിന്നൊരുപൂവിതള്‍
മാത്രമിറുത്ത്‌ നീ പോകെ,
എന്റെ ജീവിതം
വസന്തവും ശിശിരവുമില്ലാത്ത,
മഴമേഘങ്ങളും തളിരും കനിയുമില്ലാത്ത,
കൊടും വേനല്‍ മാത്രമായതെന്തേ?

Published in:  on നവംബര്‍ 2, 2007 at 2:36 pm അഭിപ്രായങ്ങള്‍ (23)

ആത്മകഥ

ചിറകിന്‍ കീഴില്‍
ഒരു നിഴലിനെ
ഒളിപ്പിക്കാനാവുന്ന
ഒരു കിളിയും
ദേശാടനം ചെയ്യില്ല

നിഴല്‍ എന്നേക്കുമായി
മാഞ്ഞുപോയ
ആകാശത്തിനു താഴെ
നിഴലില്ലാത്ത ജീവനായി
ഒരു കിളി – പക്ഷെ,
പറക്കുന്നുണ്ടെന്നും

ജീവിതം
ഒരു ചിറകിന്‍ തുമ്പില്‍ നിന്ന്
മറ്റതിലേക്കുള്ള ദൂരം;

മരണം
നിഴല്‍ വാര്‍ന്ന
ഇരുളിന്‍ മീ‍തേ
ചിറകുകള്‍
ചേര്‍ന്നണയുന്ന
സ്വപ്നം.

Published in:  on ഒക്ടോബര്‍ 30, 2007 at 12:16 pm അഭിപ്രായങ്ങള്‍ (17)

മയില്‍‌പീലി

ഓര്‍മകളില്‍
വെറുതെ കുരുങ്ങി
തപസ്സിരിക്കെ,

ജ്വരതീക്ഷ്ണമായ്
നിറങ്ങള്‍ നീറുമീ-
യുടല്‍ വെറുമക്ഷര‌-
ക്കഷായത്തില്‍
തണുപ്പിക്കെ,

കാലം
ഇനിയൊരു വായന-
യില്ലെന്നുറച്ചും
അറുതിയില്ലാതെന്നും
പുതുതാളുകള്‍
മറിച്ചും പോകെ,

വഴിതെറ്റിയൊരു
വിരല്‍, ഒരു ശ്വാസം,
തൊട്ടെന്നൊ, തടവറ-
യൊരു മന്ദാരത്തിന്‍
ദലം പോല്‍ തുടിക്കുന്നു.

വിണ്ണൊരു മിഴിതന്‍
നീല സാഗരം;
പകലൊരു
പട്ടുതൂവാ‍ല;

ഉള്ളില്‍,
നൃത്തലോലുപം
ഒരു പക്ഷിതന്‍
പ്രാണോത്സവം.

Published in:  on ഒക്ടോബര്‍ 2, 2007 at 7:43 am അഭിപ്രായങ്ങള്‍ (7)

ദാമ്പത്യം

തിരിയും പൊരുളും തമ്മില്‍
അകലം കൂടുമ്പോഴും
നിഴലും വെളിച്ചവും തമ്മില്‍
എന്തൊരിഴയടുപ്പം !

Published in:  on സെപ്റ്റംബര്‍ 13, 2007 at 6:12 pm അഭിപ്രായങ്ങള്‍ (10)

പ്രണയം

ഓര്‍മകളിലേക്ക്
ദൂരം ഏഴുകടല്‍

വാക്കുകള്‍
തിരികെപ്പറക്കാത്ത
ദേശാടനക്കിളികള്‍

വാനില്‍
വിഷസര്‍പ്പങ്ങള്‍
അപഹരിച്ച
മംഗല്യ രാശികള്‍

എന്നിട്ടും
വഴിയില്‍
മറക്കല്ലേ എന്ന് ചിരിക്കുന്ന
പൂ‍ക്കള്‍ക്കെന്തേ
നിന്റെ
നിറവും സുഗന്ധവും ?

Published in:  on ഓഗസ്റ്റ് 20, 2007 at 5:36 pm അഭിപ്രായങ്ങള്‍ (10)

കടല്‍കാക്കകള്‍

സൂര്യനുനേരേ പറക്കുന്ന
കടല്‍കാക്കകളുടെ
ചിറകുകളിലാണ്‌
ദിനരാത്രങ്ങള്‍ സഞ്ചരിക്കുന്നത്‌

ഇരുളില്‍,
ഉഷ്ണക്കാറ്റ്‌ വീശുമ്പോള്‍
കൂടണഞ്ഞവര്‍
ഉണര്‍ന്ന്
നിലവിളിക്കാറുണ്ട്‌.

എന്നോ,
തിരച്ചുണ്ടില്‍നിന്ന് കവര്‍ന്നെടുത്ത
പരല്‍ക്കണ്ണിന്റെ തിളക്കം
സ്വപ്നം കണ്ട്‌
വീണ്ടും ഉറങ്ങാറുണ്ട്‌.

തിരകള്‍
കയ്യാട്ടിവിളിക്കുമ്പോഴും,
ഉള്ളിലെ വെളിച്ചം കാട്ടി
വിസ്മയിപ്പിക്കുമ്പോഴും,
ചിറകുകള്‍
ഇല്ലാതിരുന്നെങ്കില്‍ എന്ന്
മോഹിക്കാറുണ്ട്‌.

കാറ്റില്‍,
ചിറകിലെ ഭാരമൊഴിയുമ്പോള്‍
തീരങ്ങള്‍
ഇല്ലാതിരുന്നെങ്കില്‍ എന്നും.

Published in:  on ഓഗസ്റ്റ് 2, 2007 at 9:45 pm അഭിപ്രായങ്ങള്‍ (11)

സ്വപ്നം

ജാലകപ്പഴുതിലെ
ഇലത്തുമ്പില്‍
ഒരു മഞ്ഞുതുള്ളി

അതിനുള്ളിലുറങ്ങുന്നു
ഒരമാവാസി,
ഒരു നിറപൗര്‍ണമി;
ഇരുളിന്റെ കയം,
വെളിച്ചത്തിന്റെ വേലിയേറ്റം.

ഇരുള്‍കയങ്ങള്‍ നീന്തി,
പ്രാണന്‍
വെളിച്ചത്തിന്റെ
തിരതൊടുമ്പോള്‍,
ഇലത്തുമ്പിനെ
ഒരു കാറ്റുമ്മവയ്ക്കുന്നു.

സ്വപ്നം -
ചുണ്ടിനും
ചുണ്ടിനുമിടയില്‍
വാര്‍ന്ന്
ചിതറിപ്പോകുന്ന
ചുംബനം.

Published in:  on ജൂലൈ 23, 2007 at 6:07 am അഭിപ്രായങ്ങള്‍ (14)

പുഴയൊരു പൈതല്‍

പുഴയൊരിളം പൈതല്‍,
അലയായ്‌ അരുവിയായ്‌
പുലരൊളിയില്‍ കൈകാ-
ലിളക്കിക്കളിച്ചും,
തെളിവാനം നോക്കി
കളകളം ചിരിച്ചും,
മഴമേഘങ്ങള്‍ കനയ്ക്കെ,
മലകള്‍ചുരത്തുന്ന
തെളിനീര്‍ കൊതിയോടെ-
യൂറ്റിക്കുടിച്ചും കളികൊള്ളുന്നു;
കാറ്റിനരുമയാം കിന്നാരത്തില്‍,
മുളംകാട്ടിലുയരുന്ന പാട്ടില്‍
പ്രപഞ്ചത്തിന്‍ മാതൃമാനസം കനി-
ഞ്ഞുണരും താരാട്ടിന്റെ
ശീലൊഴുകുന്നു;
ശീതള്‍താഴ്‌വാരങ്ങള്‍
വെയിലിന്റെ വെണ്‍പട്ടില്‍
അവളെ തൊട്ടിലാട്ടുന്നു.

പുഴ പാവമൊരുപൈതല്‍,
അന്തിയില്‍ വെയില്‍ ചായെ
അലകളൊതുക്കി
കളിയും ചിരിയുമൊതുക്കി
ചാഞ്ഞുറങ്ങുന്നു; രാവില്‍
അറിയാതേതോകിളിപ്പാട്ടില്‍, ഉണര്‍-
ന്നൊരുവീര്‍പ്പില്‍, പൊരു-
ളറിയാതെന്തോ മന്ത്രിക്കുന്നു
ശാന്തമാം മുഖം നിലാ-
ച്ചിരിയായ്‌ പുഷ്പിക്കുന്നു.

പുഴ വെറുമൊരു പൈതല്‍,
തുലാരാവിരുണ്ടലറവേ, മേഘ-
ഹൃദയങ്ങളില്‍, ഈറന്‍
കിനാക്കള്‍ക്കും തീപടരവേ,
ഇല്ലിക്കാട്ടില്‍ കാറ്റലറവേ,വന-
മൊരുവന്‍ഭൂതമായുറയവേ,
അലറിക്കരയുന്നു, പിന്നെ
പിടഞ്ഞുതുള്ളുന്നു, കൈകാല്‍ വലി-
ച്ചൊക്കെയും വാരിച്ചിന്നി ചിതറിക്കുന്നു,
അലയായ്‌ ചുഴിയായ്‌ തേങ്ങ-
ലൊതുക്കി തളരുന്നു.

**************
പുഴ ഒരു പൈതലിന്നോര്‍മ്മ;
ഋതുവും കാലവുമില്ല്ലാവേനല്‍
കത്തിനില്‍ക്കുന്നൊരീ വാനിന്‍
കൂടാരത്തിന്‍ താഴെ,
ഇലകൊഴിഞ്ഞ വനങ്ങള്‍ക്ക്‌
തീ പിടിക്കുന്നു;
മണല്‍ചാലില്‍ ചിതകത്തുന്നു,
ഒരിളം ജഡം അതിലെരിയുന്നു,
ഓര്‍മ്മകളില്‍ ഒരു പൈതലിന്‍ കളി ചിരി,
പിന്നെ അനാഥമാം നിലവിളി.

Published in:  on ഏപ്രില്‍ 12, 2007 at 8:54 am അഭിപ്രായങ്ങള്‍ (7)